സുബിയ മരുഭൂമിയിൽ കുവൈത്ത് മുൻസിപ്പാലിറ്റിയുടെ മിന്നൽ പരിശോധന

സുബിയ മരുഭൂമിയിൽ കുവൈത്ത് മുൻസിപ്പാലിറ്റിയുടെ മിന്നൽ പരിശോധന: നിയമലംഘനം നടത്തിയ പത്തോളം ക്യാമ്പുകൾക്കെതിരെ നടപടി

Jan 4, 2026 - 13:12
 2
സുബിയ മരുഭൂമിയിൽ കുവൈത്ത് മുൻസിപ്പാലിറ്റിയുടെ മിന്നൽ പരിശോധന
കുവൈത്ത് സിറ്റി: കുവൈത്തിലെ വടക്കൻ മേഖലയിലുള്ള സുബിയ മരുഭൂമിയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ക്യാമ്പുകൾക്കെതിരെ ജഹ്‌റ മുൻസിപ്പാലിറ്റിയും പരിസ്ഥിതി അതോറിറ്റിയും സംയുക്തമായി ശക്തമായ പരിശോധന നടത്തി. മുൻസിപ്പൽ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അബ്ദുൽ ലത്തീഫ് അൽ മിഷാരിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമായിരുന്നു ഈ നടപടി. മരുഭൂമിയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും ക്യാമ്പിംഗ് സൈറ്റുകൾ ക്രമീകരിക്കുന്നതിനുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് വലിയ തോതിലുള്ള ഈ പരിശോധനാ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
സുബിയയിലെ ഒന്നും രണ്ടും പാലങ്ങൾക്ക് സമീപം നടത്തിയ പരിശോധനയിൽ അനുമതിയില്ലാതെ സ്ഥാപിച്ച പത്തോളം ക്യാമ്പുകൾ അധികൃതർ കണ്ടെത്തി. ഇതിൽ നാല് ക്യാമ്പുകൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിച്ചു. ക്യാമ്പിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലമല്ലാത്തയിടങ്ങളിൽ ക്യാമ്പുകൾ സ്ഥാപിച്ചതിനും പ്രദേശം കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കിയതിനുമാണ് പ്രധാനമായും പിഴ ചുമത്തിയത്. മരുഭൂമിയിലെ മണ്ണൊലിപ്പിനും പരിസ്ഥിതി നാശത്തിനും കാരണമാകുന്ന ഇത്തരം പ്രവൃത്തികൾ വച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ക്യാമ്പുകൾക്ക് പുറമെ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഒൻപതോളം കിയോസ്കുകളും മൊബൈൽ പലചരക്ക് കടകളും ഉദ്യോഗസ്ഥർ നീക്കം ചെയ്തു. നിയമവിരുദ്ധമായി ഡീസൽ എൻജിനുകൾ ഉപയോഗിച്ചിരുന്ന ആറ് ട്രക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. മരുഭൂമി സന്ദർശിക്കുന്നവർ മുൻകൂട്ടി ലൈസൻസ് എടുക്കണമെന്നും പരിസ്ഥിതി നിയമങ്ങൾ പാലിക്കണമെന്നും ജഹ്‌റ മുൻസിപ്പാലിറ്റി ക്ലീനിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ നവാഫ് അൽ മുതൈരി ഓർമ്മിപ്പിച്ചു. നിയമലംഘകർക്ക് 250 മുതൽ 5,000 കുവൈത്തി ദിനാർ വരെ പിഴ ഈടാക്കാനാണ് നിലവിലെ നിയമം അനുശാസിക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു.